Thursday 6 August 2009

ചിന്നഹള്ളിയിലെ തണുത്ത രാത്രികള്‍ 7

ആ സന്ധ്യ വല്ലാതെ നിശബ്ദമായിരുന്നു. മൂടല്‍മഞ്ഞ് ചിന്നഹള്ളിയിലെ താഴ്വരയെ പൊതിഞ്ഞു. അബ്ബാനിലെ മൊട്ടക്കുന്നുകള്‍ക്കു മുകളില്‍ വെള്ളിമേഘങ്ങളുടെ ഒരറ്റം അപ്പോഴും സുവര്‍ണ്ണ നിറത്തോടെ പ്രകാശിച്ചു കൊണ്ടിരുന്നു. പാര്‍വതീബറ്റയിലെ കല്‍‌വിളക്കുകളില്‍ ദീപം തെളിയിച്ചിരിക്കുന്നത് തെല്ലകലെയായി കാണാം.

ജോനോ റാന്തല്‍ കത്തിച്ചു. ‍ ‍മുറ്റത്തെ കാലിത്തൊട്ടികള്‍ വൃത്തിയാക്കി. അവയില്‍ കുതിര്‍ത്ത നിലക്കടല നിറച്ചു. അപ്പോഴേയ്ക്കും തോട്ടങ്ങളില്‍ മേയാന്‍ പോയിരുന്ന കാലികള്‍ തിരികെയെത്താന്‍ തുടങ്ങി. മുറ്റത്തെ കാലിത്തൊട്ടികളില്‍ തലയിടാന്‍ അവ മത്സരിച്ചു. ചിലവ നീരസത്തോടെ മുക്രയിടുന്നുണ്ടായിരുന്നു.

പാര്‍വതീബറ്റയിലെ നേര്‍ച്ചക്കാളയായ ശംഭു തിരക്കില്‍ നിന്നു മാറി നില്‍പ്പുണ്ടായിരുന്നു. ബാലുപ്പേട്ടയിലെ ധനികനായ മല്ലികാര്‍ജ്ജുനന് നവിലഹള്ളിയില്‍ അനേകം ഏക്കര്‍ നെല്‍പ്പാടങ്ങളും കാപ്പിത്തോട്ടങ്ങളും ഓറഞ്ചു തോട്ടങ്ങളും ഉണ്ട്. അയാള്‍ പാര്‍വതീബറ്റയില്‍ നടയ്ക്കിരുത്തിയതാണ് ശംഭുവിനെ. അവന് അസാധാരണ വലിപ്പമുള്ള തിമിളും കൊമ്പും ഉണ്ടായിരുന്നു. ഞങ്ങളുടെ കാലികള്‍ക്കൊപ്പം വിശാലമായ പുല്‍‌പ്രദേശങ്ങളില്‍ മേഞ്ഞു നടക്കാനും അരുവിയിലെ തണുത്ത വെള്ളം കുടിയ്ക്കാനും കാപ്പിച്ചെടികള്‍ക്കു താഴെ വിശ്രമിക്കാനും അവന്‍ ഏറെ ഇഷ്ടപ്പെട്ടു. തിരികെ പാര്‍വതീബറ്റയിലേക്ക് പോകാന്‍ അവനു തെല്ലും താല്പര്യമില്ലായിരുന്നു. അവന്റെ ഈ താല്പര്യക്കുറവ് പലപ്പോഴും ഞങ്ങളെ കൊണ്ടു ചെന്നെത്തിക്കുന്നത് വലിയ സങ്കടങ്ങളിലേക്കായിരുന്നു.

ചിന്നഹള്ളിയിലെ കാപ്പിത്തോട്ടങ്ങളില്‍ പണികഴിഞ്ഞ് ഒരുകൂട്ടം ലംബാനികള്‍ താഴെ ഓറഞ്ചുതോട്ടങ്ങള്‍ക്കിടയിലെ വഴിയിലൂടെ അബ്ബാനിലെ ഗ്രാമത്തിലേയ്ക്ക് നടന്നുപോയി. ഒരു മിന്നല്‍ പിണര്‍ പുല്‍‌പ്രദേശത്തെ ഭേദിച്ച് ഭൂമിയിലേയ്ക്ക് ആഴ്ന്നിറങ്ങി. ഇടിമുഴക്കത്തില്‍ താഴ്വര വിറകൊണ്ടു. നായ നിലവിളിച്ചുകൊണ്ട് ദൂരേയ്ക്ക് ഓടിപ്പോയി. മഴയുടെ മണമുള്ള ഒരു തണുത്ത കാറ്റ് ഞങ്ങളെ കടന്നുപോയി.

ശക്തമായ കാറ്റും മഴയുമായി രാത്രി വന്നു. സില്‍‌വര്‍ ഓക്ക് മരങ്ങള്‍ ഇലകള്‍ താഴ്ത്തി നിന്നു. മലകളും താഴ്വരയും പുല്‍‌പ്രദേശവുമെല്ലാം ഇരുളില്‍ മഴയില്‍ കുതിര്‍ന്ന് നിശ്ശബ്ദം നിന്നു. ഒരുകൂട്ടം മരപ്പട്ടികള്‍ സില്‍‌വര്‍ ഓക്ക് മരങ്ങളില്‍കൂടി ചാടി ദൂരേയ്ക്ക് പോയി.

കാറ്റ് മരങ്ങളെ ചുഴറ്റി വീശിക്കൊണ്ടിരുന്നു. താഴ്വരയിലെവിടെയോ ഒരു മരം കടപുഴകിവീഴുന്ന ശബ്ദം ഉച്ചത്തില്‍ കേട്ടു. സില്‍‌വര്‍ ഓക്ക് മരത്തിന്റെ കൊമ്പുകള്‍ കാറ്റില്‍ ഒടിഞ്ഞ് താഴ്വാരത്തേയ്ക്ക് പറന്നു പോയി.

വലിയൊരു സില്‍‌വര്‍ ഓക്ക് മരം ഒച്ചയോടെ കാലിപ്പുരയുടെ പുറത്തേയ്ക്ക് ചാഞ്ഞു വന്നു. ഒരു മരച്ചില്ല വീടിന്റെ ജനാലച്ചില്ല് തകര്‍ത്ത് അകത്തേയ്ക്ക് കയറി. മരം കാലിപ്പുരയുടെ മുകളിലായി അങ്ങനെ തന്നെ ചാഞ്ഞു നിന്നു. ജോനോ കയറുമായി ഓടി വന്നു. കയര്‍ കെട്ടി മരത്തിനെ താങ്ങി നിറുത്തി ചെറിയ കഷണങ്ങളായി മുറിച്ചുമാറ്റാനായിരുന്നു ഞങ്ങളുടെ ശ്രമം. മഴയില്‍ റാന്തലുകള്‍ അണഞ്ഞു. ജോനോ ഒരു കോടാലിയുമായി മരത്തിലേയ്ക്ക് പതിയെ കയറാന്‍ തുടങ്ങി. ഞങ്ങളുടെ ശ്രമം വിജയിച്ചില്ല. കയര്‍ പൊട്ടി. മരം പതിയെ പതിയെ കാലിപ്പുരയുടെ പുറത്തേയ്ക്ക് വീഴാന്‍ തുടങ്ങി. ജോനോ ദൂരേയ്ക്ക് എടുത്ത് ചാടി, പിന്നെ മുടന്തി മുടന്തി എന്റെ അടുത്തേയ്ക്ക് വന്നു.

ഞങ്ങളുടെ മുന്നില്‍ കാലിപ്പുര നിലം‌പൊത്തി. ഞാന്‍ തറയില്‍ കുത്തിയിരുന്നു. ജോനോ കരഞ്ഞുകൊണ്ട് വീടിനകത്തേയ്ക്ക് കയറിപ്പോയി. അപ്പോഴും മഴ പെയ്തുകൊണ്ടേയിരുന്നു.

ഞാന്‍ വീണ്ടും റാന്തല്‍ കത്തിച്ച് മരക്കൊമ്പുകള്‍ക്കിടയിലൂടെ കാലിപ്പുരയ്ക്കകത്ത് ഇറങ്ങി. തറയില്‍ വെള്ളം കെട്ടി നില്‍ക്കുന്നു. കുതിര്‍ന്ന വയ്ക്കോല്‍ കഷണങ്ങള്‍‍ കാലില്‍ ചുറ്റി. ഞാന്‍ മരക്കൊമ്പുകള്‍ക്കിടയിലൂടെ തട്ടിത്തടഞ്ഞ് മുന്നോട്ട് നടന്നു. എന്റെ ചിന്തകള്‍ കാലികളെക്കുറിച്ച് മാത്രമായിരുന്നു. ഇതുപോലെ മഴ പെയ്ത ഒരു രാത്രിയായിരുന്നു എന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയത്. അന്ന് ഒഴുകിവന്ന മഴവെള്ളം കാലിപ്പുരയോടൊപ്പം തകര്‍ത്തെറിഞ്ഞത് ജീവിതത്തിന്റെ സൌഭാഗ്യങ്ങളെക്കൂടിയായിരിന്നു.

മരക്കൊമ്പുകള്‍ക്കിടയിലൂടെ കാലിപ്പുരയുടെ ഇനിയും തകര്‍ന്നു വീഴാത്ത ഒരു ചെറിയ ഭാഗത്ത് ഒതുങ്ങിക്കൂടി നില്‍ക്കുന്ന കാലികളെ ഞാന്‍ കണ്ടു. ഭാഗ്യം! അവറ്റകള്‍ക്ക് ഒരു കുഴപ്പവും പറ്റിയിട്ടില്ല. ആശ്വാസത്തോടെ ഞാന്‍ തിരികെ ജോനോയുടെ അടുത്തേയ്ക്ക് പോയി.

അപ്പോഴേയ്ക്കും ശബ്ദം കേട്ട് പുല്‍‌പ്രദേശത്തെ മറ്റു മേച്ചില്‍ക്കാര്‍ എത്തിക്കഴിഞ്ഞിരുന്നു. അവര്‍ മരക്കൊമ്പുകള്‍ വെട്ടി മുറിയ്ക്കാന്‍ തുടങ്ങി. ഞാന്‍ അവരോടൊപ്പം കൂടി മരക്കൊമ്പുകള്‍ ചുമന്നു മാറ്റിയിട്ടുകൊണ്ടിരുന്നു.

ഇപ്പോള്‍ ആ കൂറ്റന്‍ സില്‍‌വര്‍ ഓക്ക് മരം നിന്നിരുന്ന സ്ഥലം ഏറെക്കുറെ ശൂന്യമായി. മുറ്റത്തിന്റെ അരികില്‍ മരക്കൊമ്പുകളുടെ ഒരു കൂമ്പാരം ഉയര്‍ന്നു കഴിഞ്ഞു.

ഒരു വിശ്രമം അനിവാര്യമായിരുന്നു. എല്ലാവരും വീടിനകത്തേയ്ക്ക് പോയി. പണിക്കാര്‍ നെരിപ്പോട് കത്തിച്ചു. അവര്‍ അരയിലെ പൊതിയില്‍ നിന്നും ബീഡി എടുത്ത് അവയില്‍ അമൃതാഞ്ചന്‍ പുരട്ടി അതിനെ തീയില്‍ കാണിച്ച് ഉണക്കാന്‍ തുടങ്ങി. അപ്പോഴേയ്ക്കും ജോനോ ചായയുമായി വന്നു. അവര്‍ ചായ കുടിച്ച് ഇടയ്ക്ക് ഉണങ്ങിത്തുടങ്ങിയ ബീഡിയും പുകച്ച് എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.

രാത്രിയോടൊപ്പം മഴയുടെ ശക്തിയും ഏറി വന്നു. കനമേറിയ മഴത്തുള്ളികള്‍ മേല്‍ക്കൂരയിലേയ്ക്ക് വീണു. മഴവെള്ളം ചാലുകളായി മുറ്റത്ത് കൂടി ഒഴുകിക്കൊണ്ടേയിരുന്നു.